ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാരും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമാകുന്നു. നിയമസഭയുടെ ഈ വര്‍ഷത്തെ ആദ്യ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ഗവർണർ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ദേശീയഗാനത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് ഗവര്‍ണറുടെ നടപടിക്ക് പിന്നിൽ.
പ്രസംഗത്തിന് മുന്‍പും ശേഷവും ദേശീയഗാനം ആലപിക്കണമെന്ന തന്‍റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതില്‍ പ്രതിഷേധിച്ചാണ് ഗവര്‍ണറുടെ നടപടി. തമിഴ്നാട് നിയമസഭയില്‍ 'തമിഴ് തായ് വാഴ്ത്ത്' പാടി സമ്മേളനം ആരംഭിക്കുകയും ദേശീയഗാനത്തോടെ അവസാനിപ്പിക്കുകയുമാണ് പതിവ്.
സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തിലെ പല ഭാഗങ്ങളോടും തനിക്ക് ധാര്‍മ്മികമായും വസ്തുതാപരമായും വിയോജിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ സഭയില്‍ വായിക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു.
സഭയില്‍ പ്രവേശിച്ച ഉടന്‍ തന്നെ ഗവര്‍ണര്‍ തന്‍റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ കൂട്ടാകാതെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തതോടെയാണ് അദ്ദേഹം സഭയില്‍ നിന്നും ഇറങ്ങിപ്പോയത്.
അതേസമയം ഗവര്‍ണറുടെ നടപടി 'ബാലിശമാണെന്ന്' മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിമര്‍ശിച്ചു. ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ തയ്യാറാകാത്തവര്‍ എന്തിനാണ് ആ സ്ഥാനത്ത് തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു.